തിരുവനന്തപുരത്ത് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ടിക് ടോക്, റീല്‍സ് താരം വിനീത് വീട്ടമ്മമാര്‍ ഉള്‍പ്പടെ നിരവധി യുവതികളെ വലയിലാക്കിയതായി പൊലീസ് സംശയിക്കുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ സമൂഹമാധ്യമങ്ങളില്‍ പ്രശസ്തനായ ഇയാള്‍ തന്റെ പ്രശസ്തി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനായി ഉപയോഗിച്ചെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മുമ്പ് പൊലീസിലായിരുന്നു ജോലിയെന്നും ആരോഗ്യപ്രശ്നങ്ങളാല്‍ രാജിവെച്ചെന്നുമാണ് ഇയാള്‍ യുവതികളെ വിശ്വസിപ്പിച്ചിരുന്നത്. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ ഒരു പ്രമുഖ ചാനലില്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്നുവെന്നും ഇയാള്‍ സ്ത്രീകളെ വിശ്വസിപ്പിച്ചു. എന്നാല്‍, ഇയാള്‍ക്ക് ജോലിയില്ലെന്നും ഇയാള്‍ക്കെതികെ കന്‍റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും ഉള്ളതായി പൊലീസ് പറഞ്ഞു.
കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം കിളിമാനൂരിലെ ബാറില്‍നിന്ന് വിനീത് അറസ്റ്റിലായത്. ഇതിനോടകം നിരവധി യുവതികള്‍ വിനീതിന്‍റെ വലയില്‍ അകപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ വീട്ടമ്മമമാരെയും മറ്റും വലയില്‍ വീഴ്ത്തിയത്. സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം വെള്ളല്ലൂർ കീഴ്‌പേരൂർ സ്വദേശിയായായ വിനീത് ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്. വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഇയാളുടെ വലയില്‍ അകപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ വീഡിയോകള്‍ എങ്ങനെ മെച്ചപ്പെടുത്താം ഫോളോവേഴ്സിന്റെ എണ്ണം എങ്ങനെ കൂട്ടാം തുടങ്ങിയ ടിപസ് നല്‍കി അടുപ്പം സ്ഥാപിക്കും. പിന്നീട് സെക്സ്ചാറ്റിലേക്കും വീഡിയോകോളിലേക്കും കടക്കും. നിരവധി ആരാധകരുള്ള വീനീതിനൊപ്പം സമയം ചെലവിടാന്‍ വിദേശത്തു നിന്ന് പോലും സ്ത്രീകള്‍ അടക്കമുള്ള ആളുകള്‍ എത്താറുണ്ടെന്ന് പറയപ്പെടുന്നു. നിലവില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലുള്ള പെണ്‍കുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്സ് നല്‍കും. നിരവധി ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ പെണ്‍കുട്ടികളും യുവതികളും വലയില്‍ വീഴുകയും ഇത് മുതലെടുക്കുകയുമായിരുന്നു പ്രതി ചെയ്തിരുന്നത്.
അസി.കമ്മിഷണര്‍ ഷാജിയുടെ നേതൃത്വത്തില്‍ സി.ഐ പ്രകാശ്, എസ്.ഐ സുബിന്, എ.എസ്.ഐ ഗോപകുമാര്‍, പൊലീസുകാരായ സജു, അജയകുമാര്‍, സുനില്‍, അനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.